കോളജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യം പ്രചരിപ്പിച്ച കേസ്; പ്രതിയെ പിടികൂടാൻ ലുക്ക്ഔട്ട് നോട്ടീസ്

കുറ്റിപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ കണ്ടെത്താൻ പൊലീസിന്‍റെ ലുക്ക്ഔട്ട് നോട്ടീസ് . യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് നിരവധി അശ്ലീല കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്​ലോഡ് ചെയ്തതിന്റെ തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ് തീരുമാനിച്ചത്.

പ്രതിയായ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് അജ്മാനിലെ വസ്ത്ര നിര്‍മ്മാണശാലയിൽ അഡ്മിനിസ്ട്രേഷൻ ഓഫീസറാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി അവിടെ നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചെന്ന പരാതി നല്‍കിയെങ്കിലും ഇര, മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാകൂ എന്നാണ് പോലീസ് എടുത്ത നിലപാട്. ഇതേ തുടര്‍ന്നാണ് കുറ്റിപ്പുറം സ്റ്റേഷനിൽ പരാതി നൽകിയ യുവതി  മലപ്പുറം എസ്പിക്ക് മുന്നിൽ നേരിട്ട് പരാതിയുമായി എത്തിയത് .

എസ്പിക്ക് പരാതി നൽകിയ ഉടൻ തന്നെ പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫിസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയടക്കം പഴുതടച്ച അന്വേഷണം സംഭവത്തിൽ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.