'രോഗിയുടെ മരണത്തിന് ഉത്തരവാദി കളക്ടറും ഡി.എം.ഒയും'; പണം നല്‍കിയിട്ടും ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി

കോഴിക്കോട് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന്‍ എം.പി. രോഗിയുടെ മരണത്തിന് ഉത്തരവാദി കളക്ടറും ഡിഎംഒയുമാണെന്നും പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചിട്ടും ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും എം.പി പറഞ്ഞു.

ആംബുലന്‍സ് വാങ്ങാന്‍ നടപടിയൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് പല വട്ടം ജില്ലാ കളക്ടറോട് ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് എം കെ രാഘവന്‍ എം പി പറയുന്നത്. പണം അനുവദിച്ചിട്ടും ആംബുലന്‍സ് വാങ്ങാതിരുന്നിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ഇതില്‍ ജില്ലഭരണകൂടവും ഡിഎംഒയും മറുപടി പറയണമെന്ന് പറഞ്ഞ എം പി, ലോക്‌സഭ സ്പീകര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.

കോവിഡ് രൂക്ഷമായ കാലത്താണ് പ്രധാനമന്ത്രി മണ്ഡലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആംബുലന്‍സ് വാങ്ങാനായി എം.പിമാര്‍ക്കായി ഫണ്ട് അനുവദിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സ് വാങ്ങാനായി 2021 ജൂണ്‍ രണ്ടിന് എം.കെ രാഘവന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചിരുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്.

സ്‌കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല.

പിന്നീട് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.