കൽക്കരിക്ഷാമം; സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ടി വരും: വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. രാജ്യത്തെ കൽക്കരിക്ഷാമം കേരളത്തെയും ബാധിച്ചു കഴിഞ്ഞു. കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇന്നലെ കിട്ടിയത്. ഇങ്ങനെ പോയാൽ കേരളത്തിൽ പവർകട്ട് ഏർപ്പെടുത്താതെ നിർവർത്തിയില്ലാത്ത സാഹചര്യം ആണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോർഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലത്ത് കേരളത്തില്‍ വലിയ തോതിൽ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാൽ തന്നെ ഏതാനും മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല എന്നതാണ് കേരളത്തിന്റെ ആശ്വാസം.

എന്നാൽ കൽക്കരി പ്രതിസന്ധി ആറു മാസം നീണ്ടു നിന്നേക്കാം എന്നാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ അടുത്ത വേനൽക്കാലമാകുമ്പോഴേക്കും വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് കടത്തു നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് സർക്കാർ സൂചന നൽകുന്നത്. പവർകട്ട് ഏർപ്പെടുത്തുകയാണെങ്കിൽ വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് കൽക്കരിക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പവർകട്ട് പ്രഖ്യാപിച്ചത്. ഡൽഹിക്ക് പിന്നാലെ തമിഴ്നാടിലും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിൽ വൈകാതെ പുരോഗതിയുണ്ടാവുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചത്.