'ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ വേണോ, തീരുമാനം ഉടൻ വേണം'; അവലോകന യോ​ഗത്തിൽ മുഖ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് നിയന്ത്രണങ്ങൾ വേണോ എന്ന കാര്യത്തിൽ തീരുമാനം ഉടൻ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടർന്നിട്ടും രോ​ഗവ്യാപനം കുറയാത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഉന്നതതല അവലോകന യോ​ഗത്തിൽ ഇക്കാര്യം പറഞ്ഞത്.

ബുധനാഴ്ചക്കുള്ളിൽ പഠിച്ച് റിപ്പോർട്ട്‌ നൽകാൻ നിർദേശം നൽകി. വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും മുഖ്യമന്ത്രി നിർദേശം നൽകി.

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോർട്ട് തയാറാക്കുക. ജില്ലാ കലക്ടർമാർക്ക് കൂടുതൽ അധികാരം നൽകി പ്രാദേശിക തലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന.

അതേസമയം പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

4,96,619 പേർക്ക് ഇന്ന് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്‌സിൻ നൽകിയ ദിവസമായി ഇന്ന് മാറി.

ജൂലൈ 24ന് 4.91 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്‌സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.