പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍  നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; കെ.എ.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ ധാരണ

പി.എസ്.സി നടത്തുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം പി.എസ്.സി ചെയര്‍മാന് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ.എ.എസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ കൂടി നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പി.എസ്.സിക്ക് മുമ്പില്‍ വെച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തീരുമാനം പി.എസ്.സി എടുക്കും. ഇക്കാര്യം ചെയര്‍മാന്‍ ഉറപ്പ് നല്‍കി. അവര്‍ക്കുള്ള ചില പ്രയാസങ്ങള്‍ ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ന്യൂനഭാഷകളായ കന്നഡയിലും തമിഴിലും ചോദ്യ പേപ്പര്‍ നല്‍കുന്ന കാര്യവും ഭാവിയില്‍ പരിഗണിക്കും.

പ്ലസ് ടു വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ തന്നെയാണ് ചോദ്യ പേപ്പര്‍ നല്‍കുന്നത്. പി.എസ്.സി നടത്തുന്ന പരീക്ഷകളില്‍ 90 ശതമാനവും ഇത്തരത്തിലുള്ളതാണ്. കുറച്ച് പരീക്ഷകള്‍ക്ക് മാത്രമാണ് ഇംഗ്ലീഷില്‍ ചോദ്യ പേപ്പര്‍ നല്‍കുന്നത്. ഇതില്‍ മാറ്റമുണ്ടാകണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കും. സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു ഉന്നതതല സമിതിയെ നിയോഗിക്കും.

വിവിധ വിഷയങ്ങളിലെ സാങ്കേതിക പദങ്ങള്‍ ലഭ്യമാകുന്ന വിജ്ഞാന ഭാഷാ നിഘണ്ടു തയ്യാറാക്കും. ഇക്കാര്യത്തിലും വൈസ് ചാന്‍സിലര്‍മാരുടെ സേവനം പ്രയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മലയാളത്തിലും പരീക്ഷ വേണമെന്ന് ആവശ്യമുന്നയിച്ച് സമരം ചെയ്യുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിരുന്നു. എന്നാൽ, പി.എസ്‌‌.സി പരീക്ഷ മലയാളത്തിലാക്കാന്‍ ഉപാധിയുടെ ആവശ്യമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിഎസ്‌‌സി ചെയര്‍മാന്‍ പറഞ്ഞത് വിശ്വാസയോഗ്യമല്ല. കളളം പറഞ്ഞ് രക്ഷപെടാനാണ് നീക്കം. കൃത്യമായ തീരുമാനം വരെ സമരം വേണമെന്നും അടൂര്‍ പറഞ്ഞു. മലയാളത്തില്‍ പിഎസ്‌സി പരീക്ഷ നടത്തണമെന്ന ആവശ്യവുമായി സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കി. പരീക്ഷ മലയാളത്തിലാക്കുമെന്ന് ‌ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലേ സമരം നിര്‍ത്തൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.