പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരം; ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പൊലീസ് മൃദുസമീപനം സ്വീകരിക്കില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട എംഎൽഎമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബിഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും അഭ്യർത്ഥിച്ചു.