മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ഇന്ന് ലോകായുക്ത പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കി എന്നാണ് ഹര്‍ജിക്കാരായ ആര്‍.എസ് ശശികുമാറിന്റെ ആരോപണം.

ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ശശികുമാറിന്റെ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ പെടുന്നതാണോയെന്ന് പരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു.

ഇത് നേരത്തെ ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബഞ്ച് പരിശോധിച്ച് തീര്‍പ്പാക്കിയതാണെന്നും അതുകൊണ്ട് ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹര്‍ജി വ്യാഴാഴ്ച ശശികുമാര്‍ നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇന്ന് വാദം കേള്‍ക്കുക.

അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു പരാതി. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കി.

അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി.