'മനുഷ്യത്വപരമായ സമീപനം'; ബോംബ് സ്‌ഫോടനത്തിൽ മരിച്ച ഷെറിലിൻറെ വീട് സന്ദർശിച്ച സിപിഎം നേതാക്കളെ ന്യായീകരിച്ച് മുഖ്യമന്ത്രി

പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിലിൻറെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വപരമായ സമീപനമാണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീടിൻറെ അടുത്ത് ഒരാൾ മരിച്ചാൽ പോകുന്നത് പോലെയാണ് നേതാക്കൾ പോയത്. കുറ്റത്തോടും കുറ്റവാളികളോടും മൃദുസമീപനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ബോംബ് നിർമ്മിക്കേണ്ട ആവശ്യമില്ല. പ്രതികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് ഇഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയെന്ന് പിണറായി പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും. ഇമ്മാതിരി കളി തൃശൂരിൽ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബിക്കെതിരെ ഇഡി എത്ര തപ്പിയിട്ടും ഒന്നും കിട്ടിയില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. നാടിൻറെ വികസനത്തിന്റെ പര്യായമായി കിഫ്ബി മാറി. വികസനം നല്ല രീതിയിൽ നടക്കുമ്പോൾ വിരട്ടാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. കിഫ്ബി വഴി ഉള്ള വികസനം ഇല്ലാത്ത ഏതെങ്കിലും ഒരു മണ്ഡലം കാണാൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിനുള്ള അനുകൂല പ്രതികരണം യുഡിഎഫിനും എൻഡിഎക്കും അങ്കലാപ്പുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. രണ്ട് കൂട്ടർക്കും കേരളത്തോട് ശത്രുതാ മനോഭാവമാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്നത് മറച്ച് വെക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്. അനുസരണയുള്ള മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.