'തെളിവില്ല'; സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

നേരത്തെ കേസിലുള്‍പ്പെട്ട കെ.സി വേണുഗോപാലിനും എ.പി അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.