മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്കുള്ള കെഎസ്‌യു മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍  കെഎസ്‌യു പ്രവര്‍ത്തകക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്‍യു ആരോപിച്ചിരുന്നു.

വോട്ടെണ്ണലിൽ ഫലം അട്ടിമറിക്കാൻ മന്ത്രി ആർ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആർ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‍യു പരിഹസിച്ചു.

അതേസമയം കേരള വർമ്മ തിരഞ്ഞെടുപ്പ് വിവാദത്തിൽ ഇടക്കാല ഉത്തരവ് നൽകാനാകില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി റിട്ടേണിങ് ഓഫീസർക്ക് നിർദേശം നൽകി. കേരള വർമ്മ കോളേജിലെ എസ്എഫ്ഐയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീകുട്ടന്റെ ഹർജി വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.