തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ ഉന്തുംതള്ളും അടിപിടിയും; ഓടി രക്ഷപ്പെട്ട് മേയര്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് സംഘർഷം ഉണ്ടായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദു ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നുള്ള ബഹളമാണ് കൂട്ടയടിയില്‍ എത്തിയത്.

23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത്. മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ഇരിപ്പിടത്തിലെത്തി ബഹളം വെച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്. ഇതോടെ യോഗം അവസാനിപ്പിച്ച് മേയര്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം കൂട്ടത്തോടെ എത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തുംതള്ളും അടിയുമായി.

തന്റെ കസേര വലിച്ചെറിഞ്ഞതായും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും മേയര്‍ പറഞ്ഞു. നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചു കളയുന്നത് തൃശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ഇപ്പോള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.

ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി പ്രസിഡന്റ് എംപി വിന്‍സെന്റ് പറഞ്ഞു. കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന്, സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ ജെ പല്ലന്‍ പറഞ്ഞു.