കുറ്റം നിഷേധിച്ച് സിവിക് ചന്ദ്രന്‍, വൈദ്യപരിശോധനക്ക് ശേഷം കോടതിയിലേക്ക്

ലൈംഗിക പീഡന കേസില്‍ കീഴടങ്ങിയ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ സിവിക്കിനെ അല്‍പസമയത്തിനകം കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കും. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ തനിക്ക് പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും ജാതി നോക്കി പ്രവര്‍ത്തിക്കുന്ന ആളല്ല താനെന്നുമാണ് ചോദ്യം ചെയ്യലിനിടെ സിവിക് അന്വേഷണ സംഘത്തോട് പറഞ്ഞത്. 2022 ഏപ്രില്‍ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിവിക്കിന് ആദ്യം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സിവിക് കീഴടങ്ങിയത്. എന്നാല്‍ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദ്ദേശമുള്ളതിനാല്‍ അറസ്റ്റിലായ പ്രതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

സിവിക് ചന്ദ്രനെതിരെ നിലവില്‍ രണ്ട് പീഡന കേസുകളാണ് കൊയിലാണ്ടി പോലീസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മറ്റൊരു യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ സിവിക്കിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.