തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു; കെഎംആര്‍എല്ലിനെതിരെ സിഐടിയു സമരത്തിനൊരുങ്ങുന്നു

കെഎംആര്‍എല്ലിനെതിരെ സമരത്തിനൊരുങ്ങി സിഐടിയു.കുടുംബശ്രീ തൊഴിലാളികളോട് കൊച്ചി മെട്രോ റെയില്‍ മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. കുടുംബശ്രീ പറഞ്ഞിട്ടും ഷിഫ്റ്റ് വര്‍ധിപ്പിക്കാത പറ്റാത്തവര്‍ പിരിഞ്ഞ് പോകട്ടെയെന്ന നിലപാടാണ് മെട്രോ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. എങ്ങനെയെങ്കിലും ജോലി ഉപേക്ഷിച്ചു പോകുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ കേരളം നയത്തിന് തുരങ്കം വയ്ക്കുന്ന മറ്റ് ചില നടപടികളും കെഎംആര്‍എല്‍ സ്വീകരിക്കുന്നതായി സിഐടിയു അറിയിച്ചു. കെഎംആര്‍എല്ലിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കോര്‍പറേറ്റ് ഓഫീസിനുമുന്നില്‍ സമരം നടത്തുമെന്ന് സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സിഐടിയു പ്രസ്താവന:

2017 ജൂണില്‍ കൊച്ചി മെട്രോ ആരംഭിക്കുമ്പോള്‍ എട്ട് സ്റ്റേഷനുകളിലായി 616 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ട് 25 സ്റ്റേഷനുകള്‍ പൂര്‍ത്തികരിച്ചപ്പോള്‍ 416 തൊഴിലാളികള്‍ക്ക് മാത്രമായി ഷിഫ്റ്റ് വെട്ടിക്കുറച്ചു. കോവിഡിനുശേഷം നഷ്ടത്തിന്റെ പേരില്‍ ഇരുനൂറിനടുത്ത് ഷിഫ്റ്റ് കുറച്ചതിനാല്‍ ഉള്ള തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിച്ചിരിക്കുകയാണ്. മാസത്തില്‍ ശരാശരി 20 ഷിഫ്റ്റ് മാത്രം നല്‍കി ഉള്ള മെഷിനറികള്‍ റിപ്പയര്‍ ചെയ്യാതെ തൊഴിലില്‍ നിന്ന് എങ്ങനെയെങ്കിലും ജോലി ഉപേക്ഷിച്ചു പോകുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയാണ് മെട്രോ മാനേജ്‌മെന്റ്. കുടുംബശ്രീ പറഞ്ഞിട്ടും ഷിഫ്റ്റ് വര്‍ധിപ്പിക്കാത പറ്റാത്തവര്‍ പിരിഞ്ഞ് പോകട്ടെയെന്ന നിലപാടാണ് മെട്രോ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ കേരളം നയത്തിന് തുരങ്കം വയ്ക്കുന്ന മറ്റ് ചില നടപടികളും കെഎംആര്‍എല്‍ സ്വീകരിക്കുന്നതായി അറിയുന്നു. നോമിനേറ്റ് ടെന്‍ഡറിലൂടെയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചെന്നതിനാല്‍ അതുമാറ്റി ഓപ്പണ്‍ ടെന്‍ഡര്‍ വെയ്ക്കുമെന്നും അങ്ങനെ വന്നാല്‍ ഇപ്പോഴുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. പരമാവധി തൊഴിലാളികളുടെ എണ്ണം കുറച്ച ശേഷം ടെന്‍ഡര്‍ ചെയ്താല്‍ കുറഞ്ഞ തുകയ്ക്ക് എടുക്കാന്‍ കോണ്‍ട്രാക്ടര്‍ വരുമെന്നും അതുവഴി കൂടുതല്‍ തുക ക്വാട്ട് ചെയ്യുന്ന കുടുംബശ്രീയെ ഒഴിവാക്കുന്നതിനുള്ള ഗൂഢ ശ്രമമാണ് കെഎംഎല്‍എല്‍ മാനേജ്‌മെന്റ് നടത്തുന്നതെന്ന് സംശയിക്കുന്നു.

ഇപ്പോള്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ സ്വകാര്യ ഏജന്‍സിയെ കൊണ്ടുവരുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ ജോലിക്ക് വേണ്ടി കുടുംബശ്രീയെ സമീപിക്കുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന സമീപപമാണ് കെഎംആര്‍എല്‍ സ്വീകരിക്കുന്നത്. നിലവില്‍ 47 പേരുടെ സൂപ്പര്‍വൈസര്‍ തസ്തിക വേണ്ടെന്ന് വയ്ക്കുന്നു. 24 ഷിഫ്റ്റ് ഇല്ലാത്തത് മൂലം ഒരു ഓഫ് വേജ് നഷ്ടപ്പെടുന്നു. ഒരുദിവസം പോലും ലീവില്ല. ലീവെടുത്താല്‍ വേതനം തന്നെ തരുന്നില്ല. മെട്രോ ലാഭത്തിലായാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ലാഭത്തിലായിട്ടും തരുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും 26 ദിവസം ഷിഫ്റ്റ് നല്‍കണമെന്നും പുതുതായി തുടങ്ങുന്ന തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തി വച്ച് കുടുംബശ്രീയെ തന്നെ ഏല്‍പ്പിക്കണം. മെട്രോയില്‍ ഇതുവരെ ഒരു സമരമോ പണിമുടക്കോ ഉണ്ടായിട്ടില്ല. എന്നിട്ടും സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനെ വിവിധ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന് വേണ്ടി ഗൂഢമായ ശ്രമം നടത്തുന്ന കെഎംആര്‍എല്‍ മാനേജ്‌മെന്റിനെതിരെ കുടുംബശ്രീ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസിന് മുന്നില്‍ നടത്താന്‍ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.