മൂവാറ്റുപുഴ ജപ്തി; വായ്പാ കുടിശ്ശിക സിഐടിയു അടച്ചുതീര്‍ത്തു

മൂവാറ്റുപുഴയില്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ സി.ഐ.ടി.യു ഇടപെടല്‍. കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചെന്ന് ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. ഹൃദ്രോഗിയായ അജീഷിന്റെ വായ്പ ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ ഗുരുതരരോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുമ്പോള്‍, മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളെ വീടിന്റെ വാതില്‍ തകര്‍ത്ത് പുനരധിവസിപ്പിച്ചത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയാണ്.

രണ്ടു ദിവസം മുന്‍പായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥന്‍ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എല്‍.എയും നാട്ടുകാരും ചേര്‍ന്ന് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തില്‍ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അര്‍ബന്‍ ബാങ്കില്‍ നിന്നും അജേഷ് ലോണ്‍ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ അജേഷിന്റെ പ്രായപൂര്‍ത്തിയാകാത്ത നാല് മക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികള്‍ വിഷമിച്ചു നിന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും, എം.എല്‍.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു.