സിയാല്‍ സൗരപ്പാടം; 'അഗ്രിവോൾട്ടായ്ക്' കൃഷി ഇരുപത് ഏക്കറിലേയ്ക്ക്

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് സിയാല്‍. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ  അഗ്രിവോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായും സിയാല്‍ മാറിയിരിക്കുകയാണ്. ഭക്ഷ്യ- സൗരോര്‍ജ്ജ ഉത്പാദന മാര്‍ഗങ്ങള്‍ സംയോജിപ്പിച്ച് കൊണ്ടുള്ള കൃഷിരീതിയാണ്  ‘അഗ്രിവോൾട്ടായ്ക്’.

കൊച്ചി വിമാനത്താവളത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റായ കാര്‍ഗോ ടെര്‍മിനലിന് അടുത്ത് സോളാര്‍ പി.വി പാനലുകള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിയാല്‍ ജൈവകൃഷി നേരത്തെ തുടങ്ങിയിരുന്നു. 45 ഏക്കറാണ് ഇവിടുത്തെ വിസ്തൃതി. 2021 ജൂലൈ മുതല്‍ ഈ കൃഷിരീതി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2021 ഡിസംബര്‍ ആദ്യത്തെ ആഴ്ചയോടെ ഈ കൃഷിരീതി 20 ഏക്കര്‍ വിസ്തൃതിയിലേക്ക് വ്യാപിപ്പിക്കാന്‍ സിയാലിന് കഴിഞ്ഞു. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ  ‘അഗ്രിവോൾട്ടായ്ക്’ കൃഷിസ്ഥലങ്ങളിലൊന്നായി സിയാല്‍ സൗരപ്പാടം മാറിയത്.

നേരത്തെ മത്തന്‍, പാവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി , മഞ്ഞള്‍, കാബേജ്, ക്വാളിഫ്ളവര്‍, മുളക് എന്നിവയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഇതിനോടകം 80 ടണ്‍ ഉത്പന്നങ്ങള്‍ വിളവെടുത്തു. പെട്ടെന്ന് വളരുന്ന ചെടികളായതിനാല്‍ മണ്ണൊലിപ്പ് തടയാനായി. കളകള്‍ വ്യാപിക്കുന്നത് ചെറുക്കാനും ഇത് സഹായകമായി. സൗരോര്‍ജ്ജ പാനലുകള്‍ക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവയ്ക്കാകും. ഇവയ്ക്കൊപ്പം അഗ്രിവോള്‍ട്ടായ്ക്ക് രീതി അനുശാസിക്കുന്ന ജലസേചനവും ഇവിടെ പരീക്ഷിച്ച് നോക്കി.

അഗ്രികള്‍ച്ചറല്‍ ഫോട്ടോവോള്‍ട്ടെയ്ക്‌സ് അഥവാ അഗ്രിവോള്‍ട്ടായിക് കൃഷി രീതിയിലൂടെ സൗരോര്‍ജ്ജ ഉത്പാദന- കാര്‍ഷിക മേഖലക്ക് വലിയ അവസരമാണ് തുറന്നു കിട്ടുന്നതെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ‘അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോര്‍ജ്ജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പാനലുകള്‍ക്കടിയില്‍ ചെടി വളരുന്നത് താപനില കുറയ്ക്കാന്‍ സഹായിക്കും. ലഭ്യമായ ഭൂമി, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്റെ നയം. സുസ്ഥിരവികസനത്തിന്റെ ഘടകങ്ങളിലൊന്നാണിത്’-സുഹാസ് കൂട്ടിച്ചേര്‍ത്തു.

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് സിയാലിന്റെ സൗരോര്‍ജ്ജ ഉത്പാദനം. വിമാനത്താവള പരിസരത്ത് ആകെ 8 സൗരോര്‍ജ്ജ പ്ലാന്റുകളുണ്ട്. ഇവയുടെ മുഴുവന്‍ സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. ദിവസവും 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിലൂടെ ലഭിക്കും. 1.3 ലക്ഷം യൂണിറ്റാണ് വിമാനത്താവളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം. പകല്‍ സമയത്ത് ഉണ്ടാക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയും രാത്രി ആവശ്യമുള്ളത് ഗ്രിഡില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും. 2021 നവംബറില്‍ നാലര മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സിയാലിന്റെ ആദ്യത്തെ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.