സംഘപരിവാര്‍ ബക്കറ്റ് ലിസ്റ്റിലെ പള്ളികള്‍

തന്റെ എതിരാളികളായ എട്ടുവീട്ടില്‍ പിള്ളമാരുടെ എട്ട് തറവാടുകളും പൊളിച്ച് കുളം തോണ്ടിയ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയെ കുറിച്ച് ഒരു കഥ കേരളത്തിന്റെ തെക്കന്‍ മേഖലകളില്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. രാജഭരണ കാലത്ത് രാജ്യങ്ങള്‍ യുദ്ധം ചെയ്ത് പിടിച്ചെടുക്കുന്നതും അവിടെ വിജയിച്ചവന്റെ മതവും ദേവാലയങ്ങളും സ്ഥാപിക്കുന്നതും സര്‍വ്വ സാധാരണമായിരുന്നു.

എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്തും ഗോത്ര കാലഘട്ടത്തെ മനോഭാവവുമായി ഒരു കൂട്ടം മനുഷ്യര്‍ വിദ്വേഷ പ്രസംഗവും പ്രചാരണവുമായി രംഗത്തുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തെ കൂടുതല്‍ ആരാധനാലയങ്ങളില്‍ അവകാശ വാദം ഉന്നയിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. ഇവയില്‍ ഏറെയും പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് കോടതികളെ സമീപിക്കുകയാണ് സംഘപരിവാര്‍. ഗ്യാന്‍വാപിയും മഥുരയും ഉള്‍പ്പെടെയുള്ള പള്ളികള്‍ക്കായി നേരത്തെ തന്നെ വിവിധ സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികള്‍ കോടതികള്‍ പരിശോധിച്ച് വരികയാണ്.

അജ്മീറിലെയും ബാഗ്പതിലെയും ദര്‍ഗകള്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തിയ നീക്കങ്ങളും ഒടുവില്‍ ഫലപ്രാപ്തിയിലേക്കെത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയം കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ചര്‍ച്ചയ്ക്കും വഴിവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ചില പ്രമുഖ ക്രിസ്ത്യന്‍ ദേവാലയങ്ങളെയും സംഘപരിവാര്‍ തങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു.

അഡ്വക്കേറ്റ് കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും ഈ സാഹചര്യത്തിലാണ്. തൃശൂര്‍ പുത്തന്‍പള്ളിയെ കുറിച്ചായിരുന്നു കൃഷ്ണരാജിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിക്കൂടിയ ദേവാലയങ്ങളില്‍ തൃശൂര്‍ പുത്തന്‍പള്ളി മാത്രമല്ല. ഗുരുവായൂര്‍ പാലയൂര്‍ പള്ളി, അര്‍ത്തുങ്കല്‍ പള്ളി, മലയാറ്റൂര്‍ പള്ളി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.

അയോദ്ധ്യ പ്രതിഷ്ഠയ്ക്ക് ശേഷം സംഘപരിവാര്‍ അനുകൂല സംഘടനകളുടെ ലിസ്റ്റ് വീണ്ടും നീണ്ടുപോകുന്നുവെന്ന തെളിവാണ് കേരളത്തിലെ പ്രമുഖ ദേവാലയങ്ങളിലെ അവകാശവാദങ്ങള്‍. ഉത്തര്‍പ്രദേശില്‍ അവകാശവാദങ്ങളുടെ തിര ആഞ്ഞടിക്കുന്ന ദിവസങ്ങളിലാണ് കേരളത്തിലെയും ദേവാലയങ്ങളില്‍ സംഘപരിവാര്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ദേവാലയങ്ങള്‍ തിരിച്ചുപിടിച്ച് വോട്ട് പിടിക്കുക എന്ന സംഘപരിവാര്‍ തന്ത്രത്തിന് വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യമുണ്ട്. അഥവാ ഈ തന്ത്രം തന്നെയാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തുറുപ്പ് ചീട്ട്. കേരളത്തിലും ലോക്സഭ തിരഞ്ഞെടുപ്പിന് അയോദ്ധ്യ ക്ഷേത്രം എടുത്ത് പറഞ്ഞ് ബിജെപി വോട്ട് പിടിക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല.

എന്നാല്‍ രണ്ട് തവണ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ തൃശൂരിലെ പുത്തന്‍പള്ളി കണ്ണുവച്ച് അഡ്വ കൃഷ്ണ രാജിനെ പോലുള്ളവര്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ബിജെപിയ്ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള തൃശൂരിലെ ജനങ്ങളുടെ പൊതു വികാരം കൂടിയാണ് പുത്തന്‍പള്ളി.

ഈ സമവാക്യം നന്നായി അറിയാവുന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയാകാനിരിക്കുന്ന സുരേഷ് ഗോപി അഡ്വ കൃഷ്ണ രാജ് മനസില്‍ കണ്ടത് മാനത്ത് കണ്ടിട്ടാവണം ലൂര്‍ദ്ദ് പള്ളിയില്‍ മാതാവിന്റെ രൂപത്തിന് സ്വര്‍ണ കിരീടം ചാര്‍ത്തിയത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാകുന്ന തൃശൂര്‍ മണ്ഡലത്തില്‍ ക്രിസ്തീയ വോട്ടുകള്‍ പിടിക്കാതെ സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പിനെ അതിജീവിക്കാനാവില്ല. പള്ളികള്‍ തിരിച്ച് പിടിച്ച് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയെന്ന സംഘപരിവാര്‍ ആശയം കേരളത്തില്‍ എങ്ങനെ ബിജെപി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പിന് ശേഷമേ അറിയാന്‍ സാധിക്കൂ.