ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഫൈനാന്‍സ് കമ്പനി ആക്രമിച്ചു; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു; നടപടിയുമായി പൊലീസ്

ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരില്‍ ആക്രമിച്ച ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ധനകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. റൂറല്‍ എസ്.പി, കാട്ടാക്കട ഡി.വൈ.എസ്.പി, തഹസില്‍ദാര്‍ എന്നിവരോട് നവംബര്‍ ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.

പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഫൈനാന്‍സ് ലിമിറ്റഡില്‍ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു. മാസത്തവണയായ 22,000 രൂപ അടയ്ക്കുന്നുണ്ടായിരുന്നു. കൊറോണസമയം കുടിശ്ലിക വരികയും 4,85,000 രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനി ജപ്തി നോട്ടീസ് അയക്കുകയും 2023 ജൂണ്‍ 26 ന് 100 രൂപ മുദ്രപത്രത്തില്‍ 2,00,000 രൂപ നല്‍കണമെന്ന് പരാതിക്കാരിയോട് എഴുതിവാങ്ങുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കടക്കുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ 13000 രൂപയും മകളുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടു. വിഷയത്തില്‍ കാട്ടാക്കട ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ന്യൂനപക്ഷ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.