ചിത്തരഞജ്ന്‍ എം.എല്‍.എയുടെ പരാതി; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ച് ഹോട്ടല്‍

ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് പി പി ചിത്തരഞജ്ന്‍ എംഎല്‍എ പരാതി പറഞ്ഞ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിനെതിരെ കഴിഞ്ഞ ദിവസമാണ് പി പി ചിത്തരജ്ഞന്‍ എംഎല്‍എ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

സിംഗിള്‍ മുട്ട റോസ്റ്റിന് 50 അമ്പത് രൂപ ആയിരുന്നത് കുറച്ച് 40 രൂപയാക്കി. അപ്പത്തിന് 15 രൂപ ആയിരുന്നത് 10 രൂപയാക്കിയും കുറച്ചിട്ടുണ്ട്. മെനുവില്‍ തിരുത്തല്‍ വരുത്തിയതായി ഹോട്ടല്‍ ഉടമ അറിയിച്ചു.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെതിരെയാണ് എംഎല്‍എ പരാതി ഉന്നയിച്ചത്.

‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.’

‘ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’, എന്നായിരുന്നു എം.എല്‍.എ ആരോപിച്ചത്.

എന്നാല്‍ തങ്ങളുടെ ഹോട്ടലിലെ മുട്ടറോസ്റ്റ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെന്നും,അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അടക്കമുള്ളവ ചേര്‍ത്ത് ഉണ്ടാക്കുന്നതിനാലാണ് വിലയില്‍ വ്യത്യാസം എന്നുമാണ് ഹോട്ടലുടമ അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഗുണനിലവാരത്തിന് ആനുപാതികമായാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില ഈടാക്കുന്നതെന്നായിരുന്നു വിശദീകരണം.