മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; മരണകാരണം തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവും

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരിക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. തലച്ചോറില്‍ പലയിടത്തും ക്ഷതമുണ്ടായി. ഇങ്ങനെയുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നാണു കണ്ടെത്തല്‍.

പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ ആണ് മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 4 വര്‍ഷം മുന്‍പു വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുന്‍പു മാറ്റിയിരുന്നു. കുട്ടിയുടെ മുഖവും ഫോണ്‍ പിടിച്ചതെന്നു കരുതുന്ന വലതുകൈയും തകര്‍ന്നു.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാര്‍ പറയുന്നു. ബാറ്ററിക്കകത്തെ ജെല്‍ ചൂടില്‍ ഗ്യാസ് രൂപത്തില്‍ ആയി മാറി ഫോണിന്റെ സ്‌ക്രീനില്‍ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ നിഗമനം.

തിങ്കള്‍ രാത്രി പത്തരയോടെയാണു സംഭവമുണ്ടായത്. അശോകന്റെ അമ്മ സരസ്വതിയും ആദിത്യശ്രീയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. അശോകനും ഭാര്യ സൗമ്യയും തിരുവില്വാമല ടൗണിലെ കുറിയര്‍ സ്ഥാപനം അടച്ചു വരാന്‍ വൈകുക പതിവാണ്. അശോകന്റെ അനുജന്‍ മനോജ് തിങ്കളാഴ്ചയാണു മാലദ്വീപിലേക്കു പോയത്.

വീട്ടുകാര്‍ കുഞ്ഞിന് ഫോണ്‍ സ്ഥിരമായി കൊടുത്തിട്ടുപോകുക പതിവില്ലെങ്കിലും മാലദ്വീപിലേക്കു പോയ മനോജിന് അമ്മയുമായി സംസാരിക്കാനുള്ള സൗകര്യത്തിനാണു ഫോണ്‍ വൈകിട്ട് അഞ്ചരയോടെ അശോകന്‍ വീട്ടില്‍ വച്ചിട്ടു പോയത്.

ഈ സമയം കുട്ടി കിടക്കുകയായിരുന്നുവെന്നാണു നിഗമനം. തലയണയില്‍ ചോര പറ്റിയിട്ടുണ്ട്. സ്‌ഫോടന ശബ്ദം ഉച്ചത്തില്‍ കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. എസിപി ടി.എസ്.സിനോജ്, എസ്‌ഐ പി.ബി.ബിന്ദുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധന്‍ ബി. മഹേഷും അപകടം നടന്ന മുറിയില്‍ പരിശോധന നടത്തി. സംസ്‌കാരം നടത്തി.