ലൈംഗിക പീഡനത്തിന് ഇരയാക്കി; രഹസ്യഭാഗങ്ങളിലടക്കം മുറിവുകള്‍; കല്ല്‌കൊണ്ട് തലക്കടിച്ചു; മരണം ഉറപ്പാക്കി മൃതദേഹത്തിന് മുകളില്‍ കല്ലുകളിട്ടു; ആലുവയില്‍ നടന്നത് കൊടുക്രൂരത

ആലുവയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡന ശേഷം കഴുത്തില്‍ ഗുരുതരമായി മുറിവേല്‍പ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയര്‍ പോലുള്ള വസ്തുകൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയില്‍ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതി അസ്ഫാക് ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസും സ്ഥിരീകരിച്ചു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയത്.

മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സംസ്‌കാരം ഞായറാഴ്ച കീഴ്മാട് ശ്മശാനത്തില്‍ നടക്കും.

ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ടത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞത്.

മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അസ്ഫാക് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇയാള്‍ പെണ്‍കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. പിന്നാലെ അസ്ഫാക് ആലത്തിനെ ഇന്നലെ രാത്രി ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.