ന്യായീകരിച്ച് മുഖ്യമന്ത്രി; ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം, സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

നവകേരള ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. ഗണ്‍മാന്‍മാര്‍ ഇടപെടുന്നത് തന്റെ സുരക്ഷ ഉറപ്പാക്കാനാണ്. അത് ജോലിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ തടയുക സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ ക്യാമറയുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ അസാധാരണമായി തന്റെ നേര്‍ക്ക് വന്നപ്പോഴാണ് ഗണ്‍മാന്‍ അനില്‍കുമാര്‍ തള്ളി മാറ്റിയത്. അതിനെ കഴുത്തിനു പിടിച്ച് തള്ളലാക്കി ചിത്രീകരിക്കുകയാണ്. പ്രത്യേക ഉദേശത്തോടെയുള്ള പ്രചരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേ സമയം മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി.  സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്നിട്ടുണ്ട്.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശവുമായി പൊലീസ് അധികൃതരും നടപടിയെടുത്തിട്ടുണ്ട്. ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ ഏർപ്പെടുത്തുവനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. ഇവർക്കെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി

കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിൽ നടന്ന നവ കേരള സദസ്സിനിടയിലാണ് അമ്പലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നവ കേരള ബസ്സിന് തൊട്ടു പുറകിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് ഉദ്യോഗസ്ഥനും വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. യൂണിഫോമിൽ അല്ലായിരുന്ന ഗൺമാൻ അനിൽ പ്രവർത്തകരുടെ തലയ്ക്കടിച്ചത് വിവാദമായിരുന്നു.നിരവധിപ്പേരാണ് സംഭവത്തെ വിമർശിച്ച് പ്രതികരിച്ചത്.

Read more

സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രവർത്തകരെ ആക്രമിച്ചവരുടെ വീടും സ്ഥലവും അറിയാമെന്നും കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരുടെയും സുരക്ഷ വർധിപ്പിച്ച് ഉത്തരകവിറങ്ങിയത്.