പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം: വി. ടി ബൽറാം

കോവിഡ് നിയന്ത്രണ പരാജയങ്ങളെ കുറിച്ചും മുട്ടിൽ മരംമുറി അന്വേഷണ അട്ടിമറിയെ കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണം എന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. അങ്ങനെ ഒരവസരം ലഭിക്കുകയാണെങ്കിൽ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമ പ്രവർത്തകരും തയ്യാറെടുക്കണമെന്നും വി ടി ബൽറാം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും താളം തെറ്റിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് എന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് നേരത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള ഭരണകൂടത്തിനാണ് കേരളത്തിലെ കോവിഡ് 19 അവസ്ഥയുടെ പൂർണ ഉത്തരവാദിത്വം കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അശാസ്ത്രീയവും അസംബന്ധവുമായ നിയന്ത്രണങ്ങൾ കാരണം കേരളത്തിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും കെ.സുരേന്ദ്രൻ ട്വീറ്റ് ചെയ്തു.

പി.ആര്‍ വര്‍ക്കുകള്‍ വീഴ്ച്ച മറച്ചുവെയ്ക്കാന്‍ പരിഹാരമല്ല, ഒരു ആറുമണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നു എന്നും ‘വി മിസ് യു ക്യാപ്റ്റൻ’ എന്നും സുരേന്ദ്രൻ പരിഹസിച്ചു.

“കേരളത്തിലെ കോവിഡ് 19 കണക്കുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സംസ്ഥാനത്ത് 31,445 പുതിയ കേസുകളും 215 മരണവും രേഖപ്പെടുത്തി, ടിആർപി സർവകാല റെക്കോഡായ 19.03%ആണ്. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ പന്ത്രണ്ട് മടങ്ങ് കൂടുതലാണ്. നമ്മൾ എങ്ങോട്ടാണ് പോകുന്നത്?” സുരേന്ദ്രൻ ട്വീറ്റ് ചെയ്തു.