ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ; എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. നീണ്ട 21 വർഷം കോൺഗ്രസുമായി ഉണ്ടായിരുന്ന അകൽച്ചയ്ക്കുശേഷമാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നത്. ചെറിയാൻ ഫിലിപ്പ് വഴുതക്കാട്ടെ എ.കെ.ആന്റണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. എ.കെ.ആന്റണി മുൻകൈ എടുത്താണ് ഇടതു അനുഭാവിയായിരുന്ന ചെറിയാനെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവരുന്നത്.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്നും മടങ്ങിവരവ് കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ.കെ.ആന്റണി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അർഹമായ പരിഗണന കോൺഗ്രസിൽ കിട്ടിയില്ല എന്ന മാനസിക വിഷമം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോൾ വികാരപരമായി ചെറിയാൻ തീരുമാനമെടുക്കുകയായിരുന്നു. ചെറിയാൻ പാർട്ടി വിട്ടപ്പോൾ ശരിക്കും ഞെട്ടൽ ഉണ്ടാക്കി. ചെറിയാനോട് പരിഭവം ഉണ്ടായിരുന്നു. മൂന്നു വർഷത്തോളം അദ്ദേഹത്തോട് സംസാരിച്ചില്ല. ചെറിയാനും അദ്ദേഹത്തിന്റേതായ നിലപാടുകളുണ്ടെന്ന് ചിന്തിച്ചപ്പോൾ പിന്നീട് വ്യക്തിബന്ധം സാധാരണ നിലയിലായി. ചെറിയാൻ വീട്ടിൽ വരുമായിരുന്നു. അതിനാൽ മഞ്ഞുരുക്കം 17 വർഷം മുമ്പേ കഴിഞ്ഞു എന്ന് ആന്റണി പറഞ്ഞു.

സിപിഎമ്മിലായിരുന്നപ്പോഴും ചെറിയാൻ സിപിഎം അംഗത്വമെടുത്തില്ല എന്നത് ശ്രദ്ധേയമാണെന്ന് എ.കെ.ആന്റണി പറഞ്ഞു. ചെറിയാൻ എടുത്ത ഏക പാർട്ടി അംഗത്വം കോൺഗ്രസിന്റെതാണ്. പിടിച്ച ഒരേയൊരു കൊടി കോൺഗ്രസിന്റേതാണ്. പഴയപോലെ ഏറ്റവും അടുത്ത സഹപ്രവർത്തകരായി പ്രവർത്തിക്കാൻ ഇപ്പോൾ അവസരമുണ്ടായിരിക്കുകയാണ്.

Read more

ചെറിയാൻ കോൺഗ്രസിൽ തിരിച്ചെത്തുന്നതിൽ പാർട്ടിയിലെ എല്ലാവർക്കും സന്തോഷമാണ്. കോൺഗ്രസിലേക്കു വരുമ്പോൾ കുടുംബത്തിലേക്കു വരുന്നതു പോലെയാണ്. സിപിഎമ്മിൽ കുടുംബാന്തരീക്ഷം ഉള്ളതായി തോന്നിയിട്ടില്ല. കോൺഗ്രസ് ശക്തിപ്പെടാതെ ജനങ്ങളെ വിഭജിക്കുന്ന ബി.ജെ.പി നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ സാധിക്കില്ല. കെപിസിസി അദ്ധ്യക്ഷൻ ചെറിയാന്റെ പദവി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു.