എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ ആശയക്കുഴപ്പം; വ്യക്തത വരുന്നതു വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്ന് ചെന്നിത്തല

എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതു കൊണ്ട് വ്യക്തത വരുന്നത് വരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.പി.ആറും സെന്‍സസുമായി കൂട്ടിക്കലര്‍ത്തിയിരിക്കുന്നെന്നും ഇതുവരെയില്ലാത്ത ചോദ്യാവലികള്‍ ചേര്‍ത്തിരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള ആശങ്ക പരിഹരിച്ചിട്ട് മതി സെന്‍സസ് നടപടികളെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന് മുന്‍കൈ എടുത്തത് മുസ്ലിം ലീഗാണ്. ഉമ്മന്‍ ചാണ്ടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ച ശേഷം സമരത്തിന്റെ കാര്യം ഉമ്മന്‍ ചാണ്ടി അറിയിക്കുകയായിരുന്നു. തീവ്രവാദ സംഘടനകള്‍ സമരം ഹൈജാക്ക് ചെയ്യാതിരിക്കാനായിരുന്നു സംയുക്ത സമരത്തിലേക്ക് നീങ്ങിയത്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താത്പര്യം കാരണമാണ് ഒരുമിച്ചുള്ള പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയത്. പൗരത്വ വിഷയത്തില്‍ യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. പന്തീരങ്കാവ് കേസില്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസിലും ലീഗിലും ഭിന്നതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെ.എം ഷാജി പറഞ്ഞത് സെന്‍സസ് നടപടികളുമായി ഇപ്പോള്‍ മുന്നോട്ടു പോകരുത് എന്നാണ്. കാരണം എന്‍പിആര്‍, എന്‍.ആര്‍.സി എന്നിവയില്‍ തികഞ്ഞ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരും എന്‍ആര്‍സിയില്‍ തീരുമാനം പറഞ്ഞിട്ടില്ല. ഈ ആശങ്കകള്‍ ദൂരീകരിച്ച ശേഷം സെന്‍സസ് നടപടികള്‍ തുടങ്ങിയാല്‍ മതി.

തീവ്രവാദ സംഘടനയില്‍ പെട്ടവര്‍ സമരത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ അതിനെതിരായ നിലപാട് സ്വീകരിച്ചത്. ഹര്‍ത്താലില്‍ പങ്കെടുക്കരുത് എന്ന് ആദ്യം പറഞ്ഞത് മുസ്ലിം ലീഗായിരുന്നു. പിന്നീടാണ് മറ്റ് കക്ഷികള്‍ പറഞ്ഞത്. ബിജെപി ഒഴിച്ച് കേരളത്തില്‍ എല്ലാവര്‍ക്കും പൗരത്വ വിഷയത്തില്‍ ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.