ചാനല്‍ യുദ്ധം തുടരുന്നു; പേരെടുത്ത് വിമര്‍ശിച്ച് ശ്രീകണ്ഠന്‍ നായര്‍, ഒളിയമ്പെയ്ത് വിനു വി ജോണ്‍

ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലുകളിലൊന്നാണ് ഏഷ്യാനെറ്റ് ന്യൂസ്. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാകുന്ന എഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണും, നേരത്തെ എഷ്യാനെറ്റിന്റെ ഭാഗമായിരുന്ന ഇപ്പോള്‍ മലയാളത്തിലെ ഒന്നാം നിര വാര്‍ത്താ ചാനലായ ട്വന്റിഫോര്‍ ന്യൂസിന്റെ മേധാവി കൂടിയായ ശ്രീകണ്ഠന്‍ നായരും തമ്മില്‍ ഓണ്‍ എയര്‍ യുദ്ധം ആരിംഭിച്ചിട്ട് ദിവസങ്ങളായി. ഒളിഞ്ഞും തെളിഞ്ഞും ഇരു മാധ്യമപ്രവര്‍ത്തകരും പോരാട്ടത്തിലാണിപ്പോള്‍.

മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട ടെലിഫോണ്‍ വിവരങ്ങള്‍ പുറത്തുവിട്ട് ട്വന്റി ഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തെ കുരുക്കിയത് എഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയിലൂടെയായിരുന്നു. വാര്‍ത്ത ചര്‍ച്ചയായതോടെ ദീപക് ധര്‍മ്മടത്തെ സ്ഥാപനത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ട്വന്റിഫോര്‍ ന്യൂസ് ചാനലിലെ മോണിംഗ് ഷോയില്‍ ശ്രീകണ്ഠന്‍ നായര്‍ പോരിന് തിരികൊളുത്തി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ കുറ്റക്കാരായ സംഭവങ്ങളില്‍ വാര്‍ത്ത നല്‍കാതെയുള്ള ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിന് വിരാമമിട്ടുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രവര്‍ത്തിക്ക് മറുപടിയുണ്ടാകും എന്ന തരത്തിലായിരുന്നു ശ്രീകണ്ഠന്‍ നായരുടെ വെല്ലുവിളി.

ഇതിന് പിന്നാലെ എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഭരണസമിതി അധ്യക്ഷനായിരിക്കെ പി പി ജെയിംസ് നടത്തിയ തട്ടിപ്പ് എന്ന തരത്തില്‍ ചില രേഖകള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ട്വന്റിഫോര്‍ ന്യൂസിലെ വാര്‍ത്താ വിഭാഗത്തിന്റെ തലവനായ പി പി ജെയിംസിനെ കരുവാക്കിയതിലൂടെ ട്വന്റി ഫോറിനെതിരായ ആക്രമണം തന്നെയാണ് വിനു വി ജോണ്‍ ലക്ഷ്യമിട്ടതും. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന വിശദീകരണവുമായാണ് പി പി ജെയിംസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ പ്രസ്‌ക്ലബ്ബുമായി ബന്ധപ്പെട്ട കഥകള്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉന്നയിച്ച് വിനു വീണ്ടും ആക്രമണം തുടരുകയായിരുന്നു. പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനെന്ന് ആരോപണം ഉയര്‍ന്ന ട്വന്റിഫോര്‍ ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കെതിരായ പരാമര്‍ശത്തിനിടെയാണ് വിനു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ചര്‍ച്ചയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യുവും വിനു വി ജോണിന് പിന്തുണയുമായി സംസാരിക്കുകയും ചെയ്തു.

അതിനിടെ കഴിഞ്ഞ ദിവസം സഹിന്‍ ആന്റണിയുടെ മകളുടെ പിറന്നാളാഘോഷം എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശിക്കപ്പെട്ടു. ഈയവസരത്തില്‍ റോയ് മാത്യു കുഞ്ഞിന്റെ പിതൃത്വം ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദ പരാമര്‍ശവും നടത്തിയതോടെ, ശനിയാഴ്ച രാവിലത്തെ ഗുഡ് മോണിംഗ് വിത്ത് എസ്‌കെഎന്‍ എന്ന പരിപാടിയിലാണ് വിനു വി ജോണിനും, റോയ് മാത്യുവിനും എതിരെ ശ്രീകണ്ഠന്‍ നായര്‍ പൊട്ടിത്തെറിച്ചത്. സഹിന്‍ ആന്റണിയുടെ മകളുടേതെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കുഞ്ഞിന്റെ പിറന്നാളാഘോഷം ആയിരുന്നില്ലെന്നും, റോയ് മാത്യുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സഹിന്റെ ഭാര്യ അഡ്വ മനീഷാ രാധാകൃഷ്ണന്‍ ചാനലിലെത്തി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്വന്റി ഫോര്‍ ന്യൂസില്‍ ജോലി അന്വേഷിച്ച് ലഭിക്കാതെ പോയതിന് ശേഷമാണ് റോയ് മാത്യു ചാനലിനെ അധിക്ഷേപിക്കുന്നത് എന്നടക്കമുള്ള കാര്യങ്ങളും ശ്രീകണ്ഠന്‍ നായര്‍ വെളിപ്പെടുത്തിയത്.

ചാനലുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നടത്തുന്നതിനിടെ പല തവണയായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും ശ്രീകണ്ഠന്‍ നായര്‍ വിമര്‍ശനമുന്നയിക്കാറുണ്ട്. ചാനലിനെതിരായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ പേരെടുത്ത് വിമര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. മരംമുറിക്ക് പിന്നാലെ മോന്‍സന്‍ കേസിലും ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെയാണ് മറ്റു മാധ്യമങ്ങള്‍ ചാനലിനെതിരെ തിരിയേണ്ടി വന്നത്. എന്നാല്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നവരെ ഇനിയും വിമര്‍ശിക്കും എന്ന് തന്നെയാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നത്.