വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് നേതാക്കൾ. ഉദ്ഘാടന പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതെ അവഹേളിക്കുകയാണ് സർക്കാർ ചെയ്‌തതെന്ന് എം വിൻസെൻ്റ് എംഎൽഎ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വിഴിഞ്ഞത്ത് സർക്കാർ മേൽനോട്ടം പോലും നിർവഹിച്ചിട്ടില്ലെന്നും എം വിൻസെന്റ് ആരോപിച്ചു. മേൽനോട്ടത്തിൽ സർക്കാർ വരുത്തിയ അനാസ്ഥ മൂലമാണ് അഞ്ചുവർഷം പദ്ധതി നിർമാണം വൈകിയത്. ഉമ്മൻ ചാണ്ടി സർക്കാർ തുടർന്നിരുന്നെങ്കിൽ 2019ൽ തന്നെ പദ്ധതി പൂർത്തിയാക്കുമായിരുന്നുവെന്നും എല്ലാ അടിസ്ഥാന സൗകര്യ വികസനവും പൂർണമാകുമായിരുന്നുവെന്നും വിൻസെൻ്റ് പറഞ്ഞു.
സർക്കാർ നിർവഹക്കേണ്ട ചുമതലകളൊന്നും നിർവഹിക്കാത്തതിൻ്റെ കുറ്റബോധത്തോടുകൂടി വേണം ഉദ്ഘാടനത്തിനു പോകേണ്ടതെന്നും വിൻസെൻ്റ് കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയ്ക്ക് പ്രണാമമർപ്പിച്ചു വേണം ഉദ്ഘാടനം നത്തേണ്ടതെന്നാണ് കോൺഗ്രസിന് പറയാനുള്ളതെന്നും വിൻസെൻ്റ് പറഞ്ഞു. കേരളത്തേയും രാജ്യത്തേയും സംബന്ധിച്ച് ഇതൊരു ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
Read more
“പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഉദ്ഘാടനം ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരു കല്ല് മാത്രമിട്ടു എന്ന സിപിഎമ്മിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് ഏതൊരു വ്യക്തിയ്ക്കുമറയാം. 2004ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ മുതൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി സർക്കാരാണ് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്‌ത് തറക്കല്ലിട്ടത്. ഇതിനുവേണ്ടി ഒന്നു ചെയ്യാത്ത ഇടതുപക്ഷ സർക്കാരാണ് ഇപ്പോൾ ക്രെഡിറ്റെടുക്കുന്നത്”- ചാണ്ടി ഉമ്മൻ പറഞ്ഞു.