'യൂണിവേഴ്‌സിറ്റികളില്‍ വി.സിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം'; താക്കീതുമായി ഹൈക്കോടതി

യൂണിവേഴ്‌സിറ്റികളില്‍ വൈസ് ചാന്‍സിലര്‍മാരായി തുടരണമെങ്കില്‍ ചാന്‍സിലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ എല്ലാം ഹര്‍ജികള്‍ ഒന്നായാണ് കോടതി പരിഗണിക്കുന്നത്. വിസിമാരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് വരെ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ചെളിവാരിയെറിയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനിടെയാണ് ചാന്‍സിലറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ എങ്ങനെ വിസിമാര്‍ക്ക് ആസ്ഥാനത്ത് തുടരാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്.

വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വൈസ്ചാന്‍സലര്‍മാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിച്ചു.
വിസിമാര്‍ക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.

അതേസമയം, സാങ്കേതിക സര്‍വകലാശാല വി.സി നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്യാന്‍ തയാറായില്ല. ഇടക്കാല ഇത്തരവ് വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഹര്‍ജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വി.സിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

സര്‍വകലാശാല നിയമത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചതെന്നും നിയമനം റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. വി.സിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ മറ്റൊരു വി.സിക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സാങ്കേതിക സര്‍വകലാശാല വി.സിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ. സിസ തോമസിന് വി.സിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ
ഗവര്‍ണര്‍ കെടിയു വി.സിയുടെ ചുമതല നല്‍കിയത്.

വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.