കേരളത്തിലെ റബ്ബർ കർഷകർക്ക് നിരാശ; 300 രൂപ താങ്ങുവില കേന്ദ്രപരിഗണനയിൽ ഇല്ല

കേരളത്തിലെ റബ്ബർ കർഷകരെ നിരാശരാക്കുന്ന വാർത്തയാണ് കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്നത്. റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ നൽകിയ മറുപടിയിലൂടെയാണ് കേന്ദ്ര നിലപാട് വ്യക്തമായത്.

രാജ്യത്തെ റബ്ബർ കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയെന്നും, ഇറക്കുമതി ചെയ്ത റബ്ബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബ്ബറിന്റെ എക്സൈസ് ഡ്യൂട്ടി പത്തിൽ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു.

കർഷകർക്ക് നൽകുന്ന സബ്സിഡി പദ്ധതികൾ വിശദീകരിച്ച മന്ത്രി, റബ്ബർ കർഷകർക്ക് ലാറ്റക്സ് നിർമ്മാണത്തിനും മറ്റും പരിശീലനം നൽകുന്ന പരിപാടിയെ കുറിച്ചും മറുപടിയിൽ വിശദീകരിച്ചു. കേരളരാഷ്ട്രീത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ വിവാദമുയർത്തിയ വിഷയമാണ് റബ്ബറിന്റെ താങ്ങുവില. താങ്ങുവില കിലോക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നും കേരളത്തിൽ നിന്ന് ഒരു എംപിയെ സമ്മാനിക്കാമെന്നും കണ്ണൂർ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരത്തെ പറഞ്ഞിരുന്നു.

വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത എൽഡിഎഫും യുഡിഎഫും ശക്തമായ പ്രതിഷേധം ഉയർത്തി. ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്ന് നിരവധി ബിജെപി നേതാക്കൾ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിൽ ക്രൈസ്തവരായ കുക്കികൾക്കെതിരെയുള്ള ആക്രമണങ്ങൾ വിവാദമായ ഘട്ടത്തിലടക്കം ബിജെപിക്കെതിരെ ആയുധമായി ഇതര കക്ഷികൾ റബ്ബർ വില വിവാദം ഉയർത്തിയിരുന്നു.

സിപിഎമ്മിന്റെ കർഷക സംഘടന റബ്ബർ വില കിലോയ്ക്ക് 300 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി. ഏതാനും മാസങ്ങളായി കേരളത്തിൽ സജീവമായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും വെല്ലുവിളികൾക്കുമാണ് ഇപ്പോൾ കേന്ദ്ര നിലപാട് വ്യക്തമായതോടെ വിരാമമാകുന്നത്.