മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശയാത്ര അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍; ലോക കേരള സഭായുടെ സൗദി സമ്മേളനം മുടങ്ങി; അനുനയ നീക്കം തുടങ്ങി

മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനം. സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ സമ്മേളനമാണ് മാറ്റിവെയ്ക്കുന്നത്. ഈ മാസം 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വിദേശയാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതോടെയാണ് പരിപാടി നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ യാത്രഅനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം പുതിയ തിയതി പ്രഖ്യാപിക്കും.

ലോക കേരളാസഭയുടെ ലണ്ടന്‍ സമ്മേളനത്തില്‍ തന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യാത്രാനുമതി ഫയല്‍ ഇതുവരെ വിദേശകാര്യമന്ത്രാലത്തിന്റെ മുന്നിലെത്തിയിട്ടില്ലെന്നും രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. നേരത്തെ, അബുദാബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. ഇതോടെ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.