കണ്ണൂര്‍ മെട്രോ നഗരമല്ല; പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; രാജ്യാന്തര വിമാനത്താവളത്തിന് തിരിച്ചടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍ വിമാനത്താവളം ഇരിക്കുന്നത് മെട്രോ നഗരത്തിലല്ല. അതുകൊണ്ട് വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങാണ് അറിയിച്ചത്.

വിദേശ വിമാന സര്‍വീസുകള്‍ക്ക് നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കുമ്പോഴും തിരിച്ച് ആ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ എന്നും ഈ അസന്തുലിതത്വം മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read more

കേരളത്തില്‍ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.