പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ്: വി ടി ബല്‍റാം

പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണെന്ന് വി ടി ബല്‍റാം. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തി വരുന്ന അതിഭീമമായ എക്‌സൈസ് ഡ്യൂട്ടിയില്‍ അല്‍പ്പം ഇളവ് അവര്‍ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാല്‍ അതനുസരിച്ച് എണ്ണവില ഇനിയും കുറയുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് കൊണ്ടാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് നുണപ്രചരണം നടത്തിയ സിപിഎമ്മുകാര്‍ ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ? അതോ നരേന്ദ്രമോദി സര്‍ക്കാരിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോണ്‍ഗ്രസ് വിരുദ്ധ പ്രചരണങ്ങള്‍ തന്നെ തുടരുമോയെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തി വരുന്ന അതിഭീമമായ എക്‌സൈസ് ഡ്യൂട്ടിയില്‍ അല്‍പ്പം ഇളവ് അവര്‍ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാല്‍ അതനുസരിച്ച് എണ്ണവില ഇനിയും കുറയും. കേന്ദ്രത്തിനൊപ്പം സംസ്ഥാനം കൂടി നികുതി നിരക്ക് കുറക്കാന്‍ തയ്യാറായാല്‍ ഇവിടത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും.

എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാര്‍ ഇനിയെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറാവുമോ? അതോ നരേന്ദ്രമോഡി സര്‍ക്കാരിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോണ്‍ഗ്രസ് വിരുദ്ധ പ്രചരണങ്ങള്‍ തന്നെ തുടരുമോ?

ഇനിയെങ്കിലും മനസ്സിലാക്കുക, പെട്രോള്‍, ഡീസല്‍ വിലകളെ ഉയര്‍ത്തി നിര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയാണ്, അല്ലാതെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് സമയാസമയം വരുത്തേണ്ടി വരുന്ന നേരിയ ഏറ്റക്കുറച്ചിലുകളല്ല. ഇന്ധനവില നിയന്ത്രിക്കാനുള്ള പ്രായോഗിക അധികാരം ഇപ്പോഴും സര്‍ക്കാരുകളുടെ കയ്യില്‍ത്തന്നെയാണ്.