കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ കൂട്ടി കേന്ദ്രം; ജാഗ്രതാ നിർദേശം ഇന്ത്യ- പാക് യുദ്ധ സാഹചര്യം നിൽക്കുന്നതിനിടെ

കേരളത്തിലെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതൽ പൊലീസ് വിന്യാസം ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾക്കും സുരക്ഷ കൂട്ടി. ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം.

ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങളിൽ മോക് ട്രില്ലുകൾ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.