ലക്ഷദ്വീപിൽ കാവി അജണ്ടയും കോര്‍പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കുന്നു; നിയമസഭയിൽ പ്രമേയം

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. ചട്ടം 118 പ്രകാരമുള്ള പ്രമേയം ആണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിൽ കാവി അജണ്ടയും കോര്‍പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലക്ഷദ്വീപ് വാസികളുടെ ഉപജീവനമാർഗം തക‌ർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. തെങ്ങുകളില്‍ കാവിനിറം പൂശി. ദ്വീപിലെ ജനതയുടെ ആവാസവ്യവസ്ഥയെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രത്യേക പ്രമേയത്തിൽ പറഞ്ഞു

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തു മാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൻ്റെ താത്പര്യങ്ങൾ അഡ്മിനിസ്ട്രേറ്ററിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടുകേൾവി ഇല്ലാത്ത നിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദ്വീപിലെ ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണ്. ലക്ഷദ്വീപിന്റെ ഭാവി ഇരുളടഞ്ഞു പോകുന്ന  പരിഷ്‌ക്കാരങ്ങളാണ് നടക്കുന്നതെന്നും സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ നീക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കണം എന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.