വായ്പ എടുക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം; പ്രതിസന്ധിയില്‍ കേരളം

വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ വിട്ടു വീഴ്ചയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം ഗുരുതര പ്രതിസന്ധി നേരിടേണ്ട സാഹചര്യത്തിലാണ് കേരളം. വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നപടി കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയെടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേന്ദ്രത്തിന്റെ നിലപാട് പ്രാവര്‍ത്തികമാക്കിയാല്‍ ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുകയും കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറയ്ക്കുമെന്നും കേന്ദ്രം പറയുന്നു. ഇതിനെതിരെ സംസ്ഥാനം പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനിരുന്ന തെലങ്കാനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇളവ് നല്‍കിയിരുന്നു. ഇതേ രീതിയില്‍ കേരളത്തിനും ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 2 ദിവസത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധിയില്‍ കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ആകെ വാര്‍ഷിക വരുമാനത്തില്‍ മൂന്നര ശതമാനം കടമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായുണ്ട്. ഈ നിയമം ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാരിന്‍രെ തീരുമാനം. വായ്പയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വന്നേക്കും. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനും സാധിക്കില്ല. എന്നാല്‍ ശമ്പളം മുടങ്ങില്ല, ശമ്പള വിതരണം മാറ്റിവയ്ക്കുമെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.