സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവിറക്കി സർക്കാർ

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കും. സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.

ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. കേസിൽ പൊലീസ് അന്വേഷണം നടന്നു വരികയാണ്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയ‍ര്‍ത്തുന്നത്. മകന്റെ മരണത്തിൽ ഒരുപാട് സംശയങ്ങളം തെളിവുകളുമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്.

‘സിദ്ധാർഥനെ ക്രൂരമായി ഉപദ്രവിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. ഡോക്ടർമാരെ താൻ പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടു കാണിച്ചിരുന്നു. എഴുന്നേറ്റ് നിൽക്കാന്‍ കഴിയാത്ത ആൾ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് അവർ ചോദിച്ചത്. കുറേ വിവരങ്ങൾ ഡോക്ടർമാരിൽനിന്ന് കിട്ടി. അതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞു. മുഖ്യമന്ത്രി 5 മിനിട്ടോളം പരാതി വായിച്ചുനോക്കി. സിബിഐ അന്വേഷണം വേണമെങ്കിൽ ഉറപ്പായും സിബിഐ അന്വേഷണത്തിനു വിടാം എന്നു പറഞ്ഞു’ – ജയപ്രകാശ് പറഞ്ഞു.