സഞ്ജിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം, കുടുംബം ഹൈക്കോടതിയിലേക്ക്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കേസില്‍ അന്വേഷണം നേരായ വഴിക്കല്ല നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് സഞ്ജിത്തിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി സഞ്ജിത്തിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് കുടുംബം വിമര്‍ശിച്ചു. കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുകയാണ്.

നവംബര്‍ 15 നായിരുന്നു പാലക്കാട് മമ്പ്രത്ത് വെച്ച് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ വരികയായിരുന്ന സ്ഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ആകെ മൂന്ന് പേരെ മാത്രമാണ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫര്‍, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുല്‍സലാം, ഒറ്റപ്പാലം സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ്. ആകെ 8 പ്രതികളാണ് ഉള്ളതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ബാക്കിയുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. നേരിട്ട് പങ്കുള്ള മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.

പിടിയിലായവരെ കൃത്യമായി ചോദ്യം ചെയ്തിരുന്നുവെങ്കില്‍ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാമായിരുന്നുവെന്ന് സഞ്ജിത്തിന്റെ കുടുബം നേരത്തെ ആരോപിച്ചിരുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അവര്‍ സംശയം പ്രകടിപ്പിച്ചു. കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാനാണ് ശ്രമം. അന്വേഷണം വൈകിയാല്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.