ഫാത്തിമ ലത്തീഫിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ഐഐടിയിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‌യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഈ അന്വേഷണം പൂര്‍ത്തീകരിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മീഷന്‍ ഐഐടിയിലെത്തി പരിശോധന നടത്തി. ആരോപണ വിധേയരായ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി. ഫാത്തിമ ചൂഷണം നേരിട്ടോ എന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കമ്മീഷന്‍ അദ്ധ്യക്ഷ കണ്ണകി ഭാഗ്യനാഥന്‍ വ്യക്തമാക്കി.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പരിഗണിക്കാമെന്ന് ഡല്‍ഹിയിലെത്തിയ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഫാത്തിമയുടെ പിതാവും സഹോദരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വതന്ത്ര അന്വേഷണം നടത്തുമെന്നും കുറ്റവാളി രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രിയും ഉറപ്പു നല്‍കിയിരുന്നു.