മുട്ടില്‍ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ ഇന്ന് ഹാജരാകണം

വയനാട് മുട്ടിലില്‍ നടന്ന കോടികളുടെ അനധികൃത മരംമുറി കേസ് സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ കേസിലെ പ്രതികളാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020-2021 കാലത്താണ് വയനാട് മുട്ടിലില്‍ നിന്ന് കോടികളുടെ അനധികൃത മരംമുറി നടന്നത്.

പ്രതികള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ മുട്ടില്‍ മരംമുറി കേസ് വിവാദമായ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടറും ഗവണ്‍മെന്റ് പ്ലീഡറുമായിരുന്ന അഡ്വ ജോസഫ് മാത്യുവിനെ വീണ്ടും സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.