വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്ക് തന്നെ, അനാസ്ഥ അനുവദിക്കില്ല; താക്കീതുമായി ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഓരോ രോഗിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്.

ഇത്തരത്തിലുള്ള അനാസ്ഥ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണ വിധേയമായാണ്. യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്. അല്ലാതെ ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.

ഡോക്ടര്‍മാരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായാണ് കെ ജി എം സി ടി എ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

അവയവം എത്തിക്കുന്നത് വൈകാതിരിക്കാന്‍ പൊലിസ് സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്കൂറുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അവയവം എത്തി മൂന്ന് മണിക്കൂറിന് ശേഷം 8.30 ഓടെയാണ് മെഡിക്കല്‍കോളേജില്‍ ശസ്ത്രക്രിയ നടന്നത്.