കൈയേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെടുത്ത കേസില്‍ നടന്‍ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം തലക്കോട് സ്വദേശി അരുണാണ് റിസോര്‍ട്ട് പാട്ടത്തിന് നല്‍കി 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അടിമാലി പൊലീസാണ് കേസെടുത്തത്.

ബാബുരാജിന്റെ ഉടമസ്ഥതയില്‍ മൂന്നാര്‍ കമ്പ് ലൈനിലുള്ള ‘വൈറ്റ് മിസ്റ്റ്’ റിസോര്‍ട്ട് പരാതിക്കാരന് പാട്ടത്തിന് നല്‍കിയിരുന്നു. ഇയാളില്‍ നിന്ന് കരുതല്‍ ധനമായി ബാബുരാജ് 40 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. റിസോര്‍ട്ട് തുറക്കാന്‍ ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഇതേ തുടര്‍ന്നാണ് അരുണ്‍ കുമാര്‍ കോടതിയെ സമീപിച്ചത്. ബാബുരാജ് കബളിപ്പിച്ചതായാണ് അരുണിന്റെ പരാതി. 40 ലക്ഷം രൂപ തട്ടിയെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് റിസോര്‍ട്ടിനെതിരെ കുടി ഒഴിപ്പിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് നടന്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, റിസോര്‍ട്ടിന് മൂന്ന് ലക്ഷം രൂപ വീതം 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ നാല്‍പത് ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജ് പറഞ്ഞത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും നടന്‍ ഹൈക്കോടതിയെ അറിയിച്ചു.