നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍. അതിജീവിതയുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടും. നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിലപാട് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കും. ഹര്‍ജി നല്‍കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ഈ മാസം 30ന് അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റപത്രം നല്‍കുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും.

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജഡ്ജി കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ജഡ്ജി പിന്‍മാറിയത്. ജഡ്ജിനെ വിശ്വാസമില്ലന്നും അത് കൊണ്ട് ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിണഗിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

വിചാരണകോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചെന്നും അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ നീക്കം നടക്കുന്നു. നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസിലെ പ്രതിയായ ദിലീപിന് ഭരണമുന്നണിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അവരെ ഒഴിവാക്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് തനിക്ക് മറ്റുമാര്‍ഗമില്ലെന്നും അതിജീവിത പറഞ്ഞു.