നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പാരാതിയെ തുടര്‍ന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോള്‍ ചോര്‍ന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചത്. കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

ദിലീപിന്റെ ഫോണില്‍ നിന്നും വിചാരണക്കോടതിയിലെ ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിട്ടില്ല. സംഭവത്തില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. കേസില്‍ ദിലീപിന്റെ അഭിഭാഷകരെ അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം. കാവ്യ മാധവന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയതിന് ശേഷം ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും.