മലപ്പുറം പൊന്നാനി പുതിയിരുത്തിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെതിരെ പൊലീസ് കേസ് എടുത്തു. ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈവെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ കട ഉടമ അണ്ടത്തോട് ചോലയിൽ ഷമാസ് (26) ഉൾപ്പെടെ 15 പേരെ പെരുമ്പടപ്പ് സിഐ വി.എം കേഴ്സൺ മാർക്കോസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ ഹൈവേ പൊലീസ് എസ്ഐ ശശികുമാർ, പൊലീസുകാരായ എൻ.എച്ച് ജിബിൻ, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. മൂന്നു പേർക്കും എല്ലിനു പൊട്ടലുണ്ട്..
യൂട്യൂബര്‍ ഷാക്കിറിനെ കാണാനാണ് നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയത്. യുവാക്കള്‍ ബൈക്ക് റാലിയുമായി എത്തിയോടെ പുതുപൊന്നാനി- ചാവക്കാട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ദേശീയപാതയോരം ആളുകളെ കൊണ്ട് നിറഞ്ഞു. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടു.
Read more
വെളിയങ്കോട് മുതല്‍ പാലപ്പെട്ടി വരെ ദേശീയപാത സ്തംഭിച്ചു. ഹൈവെ പൊലീസെത്തി യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സംഘമെത്തി ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ചെങ്കിലും യൂട്യൂബറുടെ ഒപ്പം എത്തിയവര്‍ പിന്തിരിഞ്ഞില്ല. ഇതിനിടെ പൊലീസിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന്റെ വിരല്‍ ഒടിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് രംഗം ശാന്തമായത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 പേരെ കേസില്‍ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു.