മാധ്യമപ്രവര്‍ത്തകന്റെ മരണം; കേസ് അന്വേഷണത്തില്‍ വന്‍വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; എഫ്.ഐ.ആര്‍ ഇട്ടത് നാലു മണിക്കൂറിനു ശേഷം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മദ്യപിച്ച് വണ്ടിയോടിച്ച ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വന്‍ വീഴ്ച ഇക്കാര്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന് നാലു മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്.

പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. രക്തസാമ്പിളുകള്‍ ശേഖരിക്കാനും എസ്‌ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീറാമിനെ സ്വന്തം നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ വിട്ടയച്ചതും പൊലീസിന്റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാന്‍ തയ്യാറായില്ലെന്നാണ് പൊലീസ് ഭാഷ്യം.

അതേസമയം രക്തമെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍ ആവര്‍ത്തിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുക്കളായ ചിലര്‍ ആശുപത്രിയിലെത്തി രക്തസാമ്പിള്‍ എടുക്കാന്‍ പാടില്ലെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നടപടി വന്‍ വിവാദമായതോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. രാത്രി ഒമ്പതരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജയില്‍ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ തന്നെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. എന്നാല്‍ എന്താണ് സംഭവിച്ചത് എന്നതടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു വിവരവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പുറത്ത് വിട്ടിട്ടില്ല.

ആന്തരികാവയങ്ങള്‍ക്ക് മുറിവുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗിക വിവരം. മാസ്‌ക് ധരിപ്പിച്ച് സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ കയറ്റിയാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്ന് ഇറക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ നാല്‍പ്പത്തെട്ട് മണിക്കൂറിനകം സസ്‌പെന്റ് ചെയ്യണമെന്നാണ് സര്‍വീസ് ചട്ടം. ഡിജിപി തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.