എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനോട് മൊഴി നല്‍കിയത്. കാറില്‍ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ താന്‍ പരാതി നല്‍കിയതോടെ ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളില്‍ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിരുന്നു.

പരാതിക്കാരിയെ കാണാന്‍ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് പരാതിക്കാരി പൊലീസില്‍ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമാണ് എല്‍ദോസ് എംഎല്‍എ പ്രതികരിച്ചത്.