ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്; പ്രകോപനപരമായ പോസ്റ്റിട്ടവർക്ക് എതിരെ കേസ്

ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെയും കേസ്.  കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ സംബന്ധിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേ സമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിനിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ കോടതി ഈ മാസം 24 ന് വിശദമായി വാദം കേൾക്കും.

നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുൾ ജെറ്റ് വ്ലോ​ഗേഴ്സിന്റെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയും കേസെടുത്തിരുന്നതാണ്.

ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹ മാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞിരുന്നു.

കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷം ഉണ്ടാക്കിയതിനായിരുന്നു  വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്  ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട്  ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.  ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു.