കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചു കയറി: സിപിഎം നേതാവ് എസ് രാജേന്ദ്രന്റെ മകന്‍ മരിച്ചു

പത്തനംതിട്ടയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മുഖ്യമന്ത്രി വിഎസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ മകന്‍ ആദര്‍ശ്(36) മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ വടക്ക് മൈലപ്രയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ഇദേഹം റാന്നി ഭാഗത്തു നിന്നും കാറില്‍ വരുമ്പോഴായിരുന്നു അപകടം.

കാറില്‍ ആദര്‍ശ് മാത്രമാണുണ്ടായിരുന്നത്. സിമന്റ് കയറ്റി എതിര്‍ ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. മുന്‍ഭാഗംപൂര്‍ണ്ണമായി തകര്‍ന്ന കാറില്‍ നിന്ന് ഓടിക്കൂടിയവര്‍ക്ക് ആദര്‍ശിനെ പുറത്തിറക്കാനായില്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഡോര്‍ മുറിച്ച് ആണ് ആളെ പുറത്തെടുത്തത്.

ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ.ഭാര്യ.മേഘ. മകന്‍: ആര്യന്‍,സഹോദരന്‍ :ഡോ.ആശിഷ്.