പൊലീസിനെ കണ്ടാല്‍ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം; നായകളുടെ സംരക്ഷണയിൽ കോട്ടയത്തും തിരുവനന്തപുരത്തും കഞ്ചാവ് കച്ചവടം

കോട്ടയത്ത് നായകളുടെ സംരക്ഷണയില്‍ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനല്ലൂരില്‍ റോബിന്‍ എന്നയാള്‍ വാടകയക്കെടുത്തിരുന്ന വീട്ടിലാണ് നായ വളര്‍ത്തലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടന്നിരുന്നത്. 18 കിലോ ഗ്രാം കഞ്ചാവാണ് ഗാന്ധിനഗര്‍ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതി റോബിന്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

വിദേശ ഇനത്തില്‍പ്പെട്ട 13 നായകളെയാണ് ഇയാള്‍ ലഹരി കച്ചവടത്തിനായി കാവല്‍ നിറുത്തിയിരുന്നത്. കാക്കി കണ്ടാല്‍ ആക്രമിക്കാന്‍ പ്രതി റോബിന്‍ നായകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇയാളുടെ ലഹരി കച്ചവടത്തെ കുറിച്ച് മുന്‍പ് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ റോബിന്‍ നായകളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തവമ പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ റോബിന്റെ പദ്ധതി വിജയിച്ചില്ല.

പൊലീസ് പരിശോധന നടത്തിയതിന് ശേഷമാണ് ഇവിടെ ലഹരി കച്ചവടമുണ്ടായിരുന്നതായി നാട്ടുകാര്‍ മനസിലാക്കുന്നത്. സ്ഥലത്ത് കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

തിരുവനന്തപുരം കല്ലമ്പലത്തും സമാന രീതിയില്‍ നായ വളര്‍ത്തലിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ മൂന്ന് പേര്‍ പിടിയിലായി. കല്ലമ്പലം ഒറ്റൂര്‍ പഞ്ചായത്തില്‍ ചേന്നന്‍കോട് ഒരു വര്‍ഷമായി വീട് വാടകയ്‌ക്കെടുത്തായിരുന്നു ലഹരി കച്ചവടം. വര്‍ക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തില്‍ വിഷ്ണു, ശ്രീനിവാസപുരം ലക്ഷമവീട്ടില്‍ ഷംനാദ്, ശ്രീനിവാസപുരം ലക്ഷമവീട്ടില്‍ ഷിഫിന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

പ്രതികളില്‍ നിന്ന് 15.7ഗ്രാം എംഡിഎംഎയും 3.9ഗ്രാം കഞ്ചാവ് ഓയിലും പിടിച്ചെടുത്തു. വീട്ടില്‍ നിരവധി നായകളെയും പ്രതികള്‍ വളര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ പോലും നിരവധി ആളുകള്‍ വാഹനങ്ങളില്‍ ഇവിടെ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നായകളെ വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതാണെന്നാണ് പ്രതികള്‍ പഞ്ചായത്ത് ്ധികൃതര്‍ക്ക് നല്‍കിയ മറുപടി.

വീടിന് അകത്തും പുറത്തുമായി നിരവധി നായകള്‍ ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും വീടിന്റെ പരിസരത്ത് പോലും പോകാന്‍ കഴിയുമായിരുന്നില്ല. കല്ലമ്പലം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ വിജയരാഘവന്റെയും എസഐ ദിബുവിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.