പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി; സംസ്ഥാനത്ത് വ്യാപക പരിശോധന

കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അറിയിച്ചു. അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുമ്പോള്‍ മിഠായി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി നിര്‍മ്മിച്ചിരുന്നത്.

 സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു. കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്.

അഞ്ച് ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.