18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ? സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

എല്ലാ തൊഴില്‍രഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂര്‍വം പെരുമാറുന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ ഏത് ഗവണ്‍മെന്റിനും നിയമനം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും ഇപി ജയരാജന്‍ പറഞ്ഞു. സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ പ്രതികരിക്കുകയായിരുന്നു ഇപി.

18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ? പൊതുമേഖല സ്ഥാപനങ്ങളിലടക്കം ഇപ്പോള്‍ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. അതിനാല്‍ 18 ദിവസത്തെ സമരം എന്തിന് നടത്തിയെന്ന് സിപിഒ ഉദ്യോഗാര്‍ഥികള്‍ത്തന്നെ ആലോചിക്കണമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തൊഴില്‍രഹിതരായവരോടും അങ്ങേയറ്റം അനുഭാവപൂര്‍വം പെരുമാറുന്ന ഗവണ്‍മെന്റാണ് ഇവിടെയുള്ളത്. ഇതുതന്നെയാണ് ആശ വര്‍ക്കര്‍മാരുടെ സമരത്തിലും സംഭവിച്ചത്. ആശമാര്‍ക്ക് എല്ലാം കൂടി 13,000 രൂപ ലഭ്യമാകുന്ന സാഹചര്യമൊരുക്കി. ആശമാരെ തെറ്റായ കാര്യം ധരിപ്പിച്ച് അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചവരാണ് യഥാര്‍ത്ഥത്തില്‍ മറുപടി പറയേണ്ടതെന്നും ജയരാജന്‍ വ്യക്തമാക്കി.

ഗവണ്‍മെന്റ് ഇക്കാര്യങ്ങളിലെല്ലാം ശരിയായിട്ടുള്ള ഒരു പൊതുനിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിയുന്നത്ര വേഗം ജോലികളില്‍ പ്രവേശിക്കണമെന്നും ഇപി ആശമാരോട് അഭ്യര്‍ത്ഥിച്ചു.